അഗളി സ്വദേശിയായ പ്രവാസിയെ കൊലപ്പെടുത്തിയ കേസിൽ കൂടുതൽ അറസ്റ്റുണ്ടാകുമെന്ന് പോലീസ്.
അട്ടപ്പാടി അഗളി സ്വദേശിയായ പ്രവാസി യുവാവിനെ എയർപോർട്ടിൽ നിന്നും തട്ടിക്കൊണ്ടുവന്ന് ക്രൂരമായി അക്രമിച്ച് കൊലപ്പെടുത്തിയ കേസിൽ പെരിന്തൽമണ്ണയിൽ 5 പേർ അറസ്റ്റിൽ. ആക്കപറമ്പ് സ്വദേശികളായ കോഴിക്കാട്ടിൽ അൽത്താഫ്, ചോലക്കൽ റഫീഖ്, എടത്തനാട്ടുകര സ്വദേശി പാറക്കോട്ട് അനസ് ബാബു, പൂന്താനം സ്വദേശികളായ കോണിക്കുഴിയിൽ മുഹമ്മദ് അബ്ദുൽ അലി, പുത്തൻ പരിയാരത്ത് മണികണ്ഠൻ എന്നിവരെയാണ് മേലാറ്റൂരിൽ വെച്ച് പെരിന്തൽമണ്ണ പോലീസ് അറസ്റ്റ് ചെയ്തത്. പ്രധാന പ്രതി കീഴാറ്റൂർ സ്വദേശി യഹ് യ ഒളിവിലാണ്. ഇയാൾക്കായി തിരച്ചിൽ ഊർജ്ജിതമാക്കിയതായി ജില്ലാ പോലീസ് മേധാവി എസ്.സുജിത് ദാസ് പറഞ്ഞു. പ്രതികളിൽ മൂന്ന് പേർ കൃത്യത്തിൽ നേരിട്ട് പങ്കെടുത്തവരും രണ്ട് പേർ സഹായം ചെയ്തവരുമാണ്. സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ടാണ് പ്രതികൾ മരണപ്പെട്ട ജലീലിനെ തട്ടിക്കൊണ്ടുപോയത്. ഇയാളിൽ നിന്നും ഉദ്ദേശിച്ച സ്വർണ്ണം കിട്ടാത്തതുമൂലമാണ് മർദ്ദനമുണ്ടായത്. നെടുമ്പാശ്ശേരി എയർപോർട്ടിൽ മെയ്
15 ന് ഇറങ്ങിയ ജലീലിനെ സംഘം പെരിന്തൽമണ്ണയിൽ എത്തിച്ചു. രാത്രി 10 മണിയോടെ ആക്കപ്പറമ്പിലുള്ള വിജനമായ ഗ്രൗണ്ടിൽ എത്തിച്ചു. തുടർന്ന് മാരകായുധങ്ങൾ ഉപയോഗിച്ച് പരിക്കേൽപ്പിച്ചു. തുടർന്ന് പെരിന്തൽമണ്ണ ജൂബിലി റോഡിലെ ഫ്ലാറ്റിലെത്തിച്ചും പ്രതിയായ അലിമോന്റെ പൂപ്പലത്തുള്ള വീടിലേക്ക് മാറ്റിയും മർദ്ദിച്ചു. യുവാവ് ബോധരഹിതനായതോടെ 19 താം തിയ്യതി രാവിലെ 7 മണിയോടെ മുഖ്യ പ്രതി യഹിയ പരിക്ക് പറ്റി കിടക്കുന്നതായി കണ്ടെന്ന് പറഞ്ഞ് കാറിൽ ആശുപത്രിയിൽ എത്തിച്ച് രക്ഷപ്പെടുകയായിരുന്നു. ജില്ലാ പോലീസ് മേധാവി എസ് സുജിത്ത് ദാസിന്റെ മേൽനോട്ടത്തിൽ ഡിവൈഎസ്പി സന്തോഷ് കുമാർ, കെ.എം ബിജു, ഇൻസ്പെക്ടർമാരായ ഷാരോൺ.സി.എസ്, സുനിൽ പുളിക്കൽ, മനോജ്, എസ്,ഐമാരായ സിജോ തങ്കച്ചൻ, പി കെ നൗഷാദ് എന്നിവരുടെ നേതൃത്വത്തിലാണ് അന്വോഷണം നടക്കുന്നത്. സ്വർണ്ണക്കടത്ത് സംബന്ധിച്ച് അന്വേഷണം തുടരുമെന്നും പോലീസ് അറിയിച്ചു.