കാഞ്ഞിരപ്പുഴ റോഡ് : എംഎൽഎ വ്യാപാരികളോട് മാപ്പ് പറയണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി
കോങ്ങാട് എം എൽ എ കെ ശാന്തകുമാരി കാഞ്ഞിരത്തെ വ്യാപാരികളോട് മാപ്പ് പറയണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി. കാഞ്ഞിരത്തെ റോഡിന്റെ പ്രവർത്തി വൈകാൻ കാരണം കാഞ്ഞിരത്തെ വ്യാപാരികളുൾപ്പെടെ നൽകിയ ഹരജിയിലുള്ള കോടതിയുടെ സ്റ്റേ ഓർഡറാണെന്ന പ്രസ്ഥാവന എം എൽ എ തിരുത്തണം. 2022 ഫെബ്രുവരി 14 നാണ് മുടങ്ങിയ പ്രവർത്തി പുനരാരംഭിക്കണം എന്ന് ആവശ്യപ്പെട്ട് വ്യാപാരികൾ കോടതിയെ സമീപിച്ചത്. എന്നാൽ 2021 ൽ തന്നെ റോഡിൻറെ പ്രവർത്തികൾ മുടങ്ങിയിട്ടുണ്ട്. എംഎൽഎയുടെ കഴിവുകേട് വ്യാപാരികളുടെ തലയിൽ

കെട്ടിവയ്ക്കാൻ അനുവദിക്കില്ലെന്നും വ്യാപാരികൾ പറഞ്ഞു. 25 ലക്ഷം മുടക്കി ഇതിനിടയിൽ റോഡിൻറെ അറ്റകുറ്റപ്പണികൾ നടത്തിയതിൽ വലിയ അഴിമതിയാണ് നടത്തിയിട്ടുള്ളത്. ഇപ്പോൾ അറ്റകുറ്റപ്പണിക്കായി 67 ലക്ഷം വകയിരുത്തിയതും അഴിമതി നടത്തുന്നതിനായാണ് എന്നാണ് സംശയം. റോഡിൻറെ പ്രവർത്തി മുടങ്ങുന്നതിനായി വ്യാപാരികൾ സ്റ്റേ കൊണ്ടുവന്നു എന്ന എംഎൽഎയുടെ പ്രസ്താവന തിരുത്തണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു. കേരള വ്യാപാരി വ്യവസായി ഏകോപനസമിതി കാഞ്ഞിരപ്പുഴ യൂണിറ്റ് ഭാരവാഹികളായ ജോർജ് നമ്പൂശ്ശേരിൽ, ബിജുമോൻ ടി ഇലവുങ്കൽ, ഖാലിദ്, ബാലചന്ദ്രൻ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.