ഉയര്‍ന്ന താപനില : മെയ് രണ്ട് വരെ വിദ്യഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടാന്‍ ജില്ലാ കലക്ടറുടെ നിര്‍ദ്ദേശം

ഉയര്‍ന്ന താപനിലയെ തുടര്‍ന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജില്ലയില്‍ ഏപ്രില്‍ 29ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ മെഡിക്കല്‍ കോളേജ് ഒഴികെയുള്ള എല്ലാ വിദ്യാദ്യാസ സ്ഥാപനങ്ങളും അടച്ചിടാന്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണ്‍ കൂടിയായ ജില്ലാ കലക്ടര്‍ ഡോ. എസ്. ചിത്ര നിര്‍ദേശിച്ചു. ഇതുമായി ബന്ധപ്പെട്ട് ജില്ലാ ദുരന്തനിവാരണ അതോറിറ്റി അടിയന്തര യോഗം ഓണ്‍ലൈനായി ചേര്‍ന്നു. അവധിക്കാല ക്യാമ്പുകള്‍, ട്യൂട്ടോറിയലുകള്‍, ട്യൂഷന്‍ ക്ലാസുകള്‍ തുടങ്ങിയവയ്‌ക്കെല്ലാം നിര്‍ദ്ദേശം ബാധകമാണ്. തീരുമാനം നടപ്പാകുന്നുവെന്ന് ഉറപ്പാക്കുന്നതിനും നിരീക്ഷിക്കുന്നതിനും തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി. മെയ് രണ്ട് വരെയുള്ള കാലയളവില്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ പൊതുജനാരോഗ്യ സംരക്ഷണ നിയമപ്രകാരം ജില്ലാ മെഡിക്കല്‍ ഓഫീസറും നടപടിയെടുക്കും. ജില്ലാ, താലൂക്ക് ആശുപത്രികളിലെ ഗര്‍ഭിണികള്‍, കുട്ടികള്‍, പ്രത്യേക പരിചരണം ആവശ്യമുള്ളവര്‍ എന്നിവരുടെ വാര്‍ഡുകളില്‍ ആവശ്യമായ ഫാനുകള്‍ ഉണ്ടെന്ന് ഉറപ്പാക്കാന്‍





ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് ജില്ലാ കലക്ടറുടെ നിര്‍ദ്ദേശമുണ്ട്. ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളില്‍ കുടിവെള്ളം ലഭ്യമാക്കുന്നതിന് തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ നടപടിയെടുക്കും. പഞ്ചായത്തിന്റെയും സഹകരണ സ്ഥാപനങ്ങളുടെയും എന്‍.ജി.ഒകളുടെയും സഹായത്തോടെ ആവശ്യമായ സ്ഥലങ്ങളില്‍ തണ്ണീര്‍ പന്തലുകള്‍ സ്ഥാപിക്കും. മറവി രോഗമുള്ളവര്‍ക്കും പ്രത്യേക പരിചരണം ആവശ്യമുള്ളവര്‍ക്കും നല്‍കേണ്ട സംരക്ഷണം സംബന്ധിച്ച് സാമൂഹ്യനീതി വകുപ്പ് ആശ വര്‍ക്കര്‍മാര്‍ മുഖേന ബോധവത്കരണം നടത്തും. ആദിവാസി മേഖലകളില്‍ പ്രമോട്ടര്‍മാര്‍ വഴി ബോധവത്കരണം നടത്തും. അഗ്‌നിബാധ ഒഴിവാക്കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ ജില്ല അഗ്‌നിശമന സേന വിഭാഗത്തിനും നിര്‍ദേശമുണ്ട്. കായികപരിശീലനങ്ങള്‍, ക്യാമ്പുകള്‍ തുടങ്ങിയവ സംഘടിപ്പിക്കുന്നില്ലെന്ന് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറി ഉറപ്പാക്കും. താപനില 41 ഡിഗ്രി ആണെങ്കിലും അന്തരീക്ഷ ഈര്‍പ്പം കൂടി ചേരുമ്പോള്‍ അനുഭവപ്പെടുന്ന ചൂട് 44 ഡിഗ്രി വരെയാകുന്ന സാഹചര്യത്തില്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.

Related