സിപിഐ വിമതർ പത്രിക പിൻവലിച്ചു : കുമരംപുത്തൂർ ഹൗസിംഗ് സൊസൈറ്റിയിൽ ഇടത് പാനൽ അധികാരത്തിലേറും

മണ്ണാർക്കാട് കുമരംപുത്തൂർ കോ ഓപ്പറേറ്റീവ് ഹൗസിംഗ് സൊസൈറ്റി തിരഞ്ഞെടുപ്പ്. ഭരണം പിടിച്ചടക്കാൻ സിപിഐ വിമതരുടെ നീക്കം നേതൃത്വം തടഞ്ഞു. സെപ്റ്റംബർ 24 ന് നടക്കുന്ന ഹൗസിംഗ് സൊസൈറ്റി ഭരണസമിതിയിലേക്കുള്ള തെരഞ്ഞെടുപ്പിൽ സിപിഐ വിമതരിലെ 10 പേരടക്കം 26 അംഗങ്ങളാണ് നാമനിർദ്ദേശപത്രിക നൽകിയത്. ഇതിൽ സിപിഐ 10 നാമനിർദ്ദേശപത്രികളും പിൻവലിച്ചു. ജില്ലാ നേതൃത്വത്തിന്റെ ശക്തമായ ഇടപെടൽ മൂലമാണ് വിമതർ മത്സരത്തിൽ നിന്ന് പിന്മാറിയത്. സ്ഥാനങ്ങൾ രാജിവച്ചെങ്കിലും പാർട്ടിയിലെ അംഗത്വം ഉള്ളതുകൊണ്ടാണ് ഇവർ നേതൃത്വത്തിന്റെ നിർദേശത്തെ അംഗീകരിച്ചത്. ഇതോടെ ഇടതുപക്ഷ മുന്നണി ഹൗസിംഗ് സൊസൈറ്റിയുടെ ഭരണത്തിൽ ഏറുമെന്ന് ഉറപ്പായി. 11 അംഗ ഭരണസമിതിയിൽ സിപിഎമ്മിന് 8, സിപിഐക്ക് മൂന്ന് എന്നിങ്ങനെയാണ് സംവരണം. ഏറെ വിവാദമായ കുമരംപുത്തൂർ കോപ്പറേറ്റീവ് ഹൗസിംഗ് സൊസൈറ്റി ഭരണസമിതിയിലേക്കുള്ള തെരഞ്ഞെടുപ്പ്, തെരഞ്ഞെടുപ്പിന് മുൻപ് തന്നെ തെരഞ്ഞെടുക്കപ്പെട്ട അവസ്ഥയിലേക്കാണ് നീങ്ങിയത്. സിപിഎമ്മിൽ നിന്ന് മത്സരിക്കുന്ന ഏരിയ സെന്റർ അംഗവും, സിഐടിയു ജില്ലാ ജോയിൻ സെക്രട്ടറിയും കൂടിയായ പി മനോമോഹനനാണ് പുതിയ സൊസൈറ്റിയുടെ അമരത്തേക്ക് വരാൻ സാധ്യതയുള്ളത്. ഇക്കാര്യത്തിൽ സിപിഎമ്മിൽ നിരവധി വടംവലികൾ ഉണ്ടായിരുന്നു. മുൻ ലോക്കൽ കമ്മിറ്റി സെക്രട്ടറി ജി.സുരേഷ് കുമാറിനെ നിയോഗിക്കണമെന്നായിരുന്നു നിലപാട്. എന്നാൽ ഇതും മറികടന്ന് പാർട്ടിയിലെ അച്ചടക്ക നടപടിക്ക് വിധേയനായ കെ.അനുപ് ഔദ്യോഗിക പാനലിൽ കയറി. എന്നിരുന്നാലും ഇദ്ദേഹം ഉൾപ്പെടെ 11 അംഗ പാനലിനെ അംഗീകരിച്ചു. സെപ്റ്റംബർ 24 നാണ് തെരഞ്ഞെടുപ്പ് എങ്കിലും മറ്റു പാർട്ടികളുടെയോ, വ്യക്തികളുടെയോ നാമനിർദ്ദേശങ്ങൾ ഇല്ലാത്ത സാഹചര്യത്തിൽ തത്വത്തിൽ ഈ പാനൽ അംഗീകരിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്.

News

സെനറ്റ് യോഗത്തിൽ പങ്കെടുത്ത് അമീൻ റാഷിദ് : ആർഷോക്ക് എഫ്ബി പോസ്റ്റിട്ട് അരിശം തീർക്കാമെന്നും അമീൻ

കാലിക്കറ്റ് സർവകലാശാല സെനറ്റിലുള്ള നാല് എംഎസ്എഫ് പ്രതിനിധികൾ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോക്ക് തലവേദനയാണെന്നും അതിന്റെ അരിശം എഫ്ബി പോസ്റ്റിലൂടെ കാണിക്കുക എന്നല്ലാതെ മറ്റൊന്നിനും കഴിയുന്നില്ലെന്നും എംഎസ്എഫ് സെനറ്റ് മെമ്പർ അമീൻ റാഷിദ്, വ്യാജരേഖയുണ്ടാക്കിയെന്ന് എസ്എഫ്ഐ തെളിയിച്ചാൽ ഈ സ്ഥാനം രാജിവയ്ക്കുമെന്നും വെല്ലുവിളി. കാലിക്കറ്റ് സർവകലാശാല സെനറ്റിൽ നിന്ന് അമീൻ റാഷിദിനെ പുറത്താക്കിയ നടപടി ഹൈക്കോടതി താൽക്കാലികമായി തടഞ്ഞിരുന്നു. തുടർന്ന് അമീൻ റാഷിദ് സെനറ്റിൽ പങ്കെടുക്കുകയും ചെയ്തു. അമീൻ റാഷിദ് സെനറ്റ് ഹാളിലേക്ക് പ്രവേശിക്കുന്നത് തടയുമെന്ന് എസ്എഫ്ഐ പ്രവർത്തകർ പറഞ്ഞുവെങ്കിലും കോടതി ഉത്തരവുമായി അമീൻ റാഷിദ് ഹാളിൽ പ്രവേശിക്കുകയായിരുന്നു. എസ്എഫ്ഐയുടെ വ്യാജരേഖ വിവാദം മറക്കാൻ തങ്ങൾക്കെതിരെ വ്യാജരേഖ വിവാദമുണ്ടാക്കുകയാണെന്നും തെറ്റ് ചെയ്തിട്ടില്ലെന്ന പൂർണ്ണ ബോധ്യമുള്ളതുകൊണ്ടാണ് നേരിടാൻ തീരുമാനിച്ചതെന്നും അമീൻ റാഷിദ് പറഞ്ഞു. തന്റെ പേരിൽ വ്യാജരേഖയുണ്ടാക്കിയെന്ന എസ്എഫ്ഐയുടെ പ്രചരണത്തിൽ നിയമനടപടി സ്വീകരിക്കും. സെനറ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ശേഷം വലിയ രീതിയിലുള്ള വേട്ടയാടലാണ് നേരിട്ട് കൊണ്ടിരിക്കുന്നത്. താൻ അതിലൊരു ഇര മാത്രമാണെന്നും കോളേജിൽ അധിക ബാച്ചുകൾ ഉൾപ്പെടെയുള്ള ആവശ്യങ്ങൾ നടപ്പിലാക്കാതെ അധികൃതരെ സമ്മർദ്ദത്തിലാക്കിയതിനാലാണ് കോളേജിന് യൂണിവേഴ്‌സിറ്റിക്ക് അനുകൂലമായി നിൽക്കേണ്ടി വരുന്നതെന്ന് അമീൻ റാഷിദ് പറഞ്ഞു.

ഐഎസ്ആർഒ ശാസ്ത്രജ്ഞൻ അഭിലാഷിനെ ആദരിച്ച് യുജിഎസ്

ശാസ്ത്ര ലോകത്തെ മണ്ണാർക്കാടിന്റെ അഭിമാനം അഭിലാഷിനെ അർബൻ ഗ്രാമീൺ സൊസൈറ്റി ആദരിച്ചു. ഐഎസ്ആർഒ ശാസ്ത്രജ്ഞൻ അഭിലാഷിന്റെ മണ്ണാർക്കാട് മുക്കണ്ണത്തെ വീട്ടിലെത്തിയാണ് മൊമെന്റോ നൽകി ആദരിച്ചത്. ബഹിരാകാശ പര്യവേഷണ രംഗത്ത് ഇനിയും നേട്ടങ്ങൾ കൈവരിക്കാൻ രാജ്യത്തിനും ആ നേട്ടങ്ങളിൽ ഭാഗമാകുവാൻ അഭിലാഷിനും സാധിക്കട്ടെയെന്ന് യുജിഎസ് ഗ്രൂപ്പ് എംഡി അജിത്ത് പാലാട്ട് ആശംസിച്ചു. അഭിലാഷ് പാലാട്ട്, കെ ശ്യാംകുമാർ, ശാസ്താ പ്രസാദ്, ഷെബീർ അലി തുടങ്ങിയവർ പങ്കെടുത്തു

മൂകാംബിക വിദ്യാനികേതനിൽ കുട്ടികളുമായി സംവദിച്ച് ഐഎസ്ആർഒ ശാസ്ത്രജ്ഞൻ

മണ്ണാർക്കാട് മൂകാംബിക വിദ്യാനികേതൻ സ്കൂളിൽ സംസ്കൃതദിനാചരണവും അനുമോദന സദസും നടന്നു. ഐഎസ്ആർഒ ശാസ്ത്രജ്ഞൻ അഭിലാഷിനെയും സംസ്കൃത സാഹിത്യത്തിൽ ഡോക്ടറേറ്റ് ലഭിച്ച വി കെ രാജകൃഷ്ണനെയും ചടങ്ങിൽ ആദരിച്ചു. ഭാവിയിൽ ആരാകണമെന്ന് തീരുമാനിച്ച് അതിനായുള്ള പ്രയത്നം ഇപ്പോഴേ തുടങ്ങണമെന്ന് ആദരമേറ്റുവാങ്ങികൊണ്ട് കുട്ടികളോട് ഐഎസ്ആർഒ ശാസ്ത്രജ്ഞൻ അഭിലാഷ് പറഞ്ഞു. സാഹിത്യകാരൻ കെപിഎസ് പയ്യനടം പരിപാടി ഉദ്ഘാടനം ചെയ്തു. മനുഷ്യനെ മനുഷ്യനാക്കി തീർക്കുന്ന മഹത്തായ പ്രക്രിയയാണ് ഭാഷ എന്നറിയുമ്പോഴാണ് നമ്മൾ ഭാഷയെ ആദരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. എൻ പി രാമൻ നമ്പീശൻ, പി എം ജയകുമാർ, വി കെ അപ്പുകുട്ടി, ലഷ്മണൻ, നിജി, സുലോചന എന്നിവർ സംസാരിച്ചു.

മരണപ്പെട്ട സഹോദരിമാരുടെ കുടുംബത്തിന് ധനസഹായം ലഭ്യമാക്കണം : മുഖ്യമന്ത്രിക്ക് കത്ത് നൽകി എംഎൽഎ

കോട്ടോപാടത്ത് മൂന്ന് സഹോദരിമാർ കുളത്തിൽ മുങ്ങി മരണപ്പെട്ട സംഭവത്തിൽ കുടുംബത്തിന് ധനസഹായം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് എംഎൽഎ എൻ ഷംസുദ്ദീൻ കത്ത് നൽകി. ഓഗസ്റ്റ് മുപ്പതിനാണ് ഭീമനാട് കൂമഞ്ചേരിക്കുന്ന് സ്വദേശിയായ അക്കര റഷീദിന്റെ മൂന്ന് പെൺമക്കൾ നഷീദ അസ്‌ന, റമീഷ ഷഹനാസ്, റിഷാന അൽത്താഫ് എന്നിവർ കുളത്തിൽ മുങ്ങി മരണപ്പെട്ടത്. നാടിനെ നടുക്കിയ സംഭവത്തിൽ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നതിനോടൊപ്പം സർക്കാരിന്റെ ഭാഗത്തുനിന്നും പരമാവധി സഹായം കുടുംബത്തിന് ലഭ്യമാക്കുവാൻ നടപടി സ്വീകരിക്കണമെന്നും കത്തിലൂടെ എംഎൽഎ ആവശ്യപ്പെട്ടു.

District News

Videos

മണ്ണാർക്കാട് പൂരം വലിയാറാട്ട് - തത്സമയം

മണ്ണാർക്കാട് പൂരം വലിയാറാട്ട് - തത്സമയം

മണ്ണാർക്കാട് പൂരം വലിയാറാട്ട് - തത്സമയം

മണ്ണാർക്കാട് പൂരം വലിയാറാട്ട് - തത്സമയം

മണ്ണാർക്കാട് പൂരം വലിയാറാട്ട് - തത്സമയം

മണ്ണാർക്കാട് പൂരം വലിയാറാട്ട് - തത്സമയം

മണ്ണാര്‍ക്കാട് പൂരം 2020 - ചെട്ടിവേല തത്സമയം

മണ്ണാര്‍ക്കാട് പൂരം 2020 - ചെട്ടിവേല തത്സമയം