- 23 Feb 26 07:47 PM
ജില്ലാ മാര്‍ക്സിസ്റ്റ് കൂട്ടായ്മയുടെ കണ്വെന്ഷന് മാര്‍ച്ച് 5 ന് പാലക്കാട്
സിപിഎം വിമതരുടെ പുതിയ പാർട്ടി വരുന്നു, ജില്ലാ മാർക്സിസ്റ്റ് കൂട്ടായ്മയുടെ പ്രവർത്തക കൺവെൻഷൻ മാർച്ച് 5 ന് പാലക്കാട് ചന്ദ്രനഗറിൽ നടത്തുവാനുള്ള ഒരുക്കങ്ങൾ നടക്കുന്നു, മണ്ണാർക്കാട്ടെ വിവിധ മേഖലകളിൽ നിന്നുൾപ്പെടെ 500 ലധികം പേർ പങ്കെടുക്കും, KTDC ചെയർമാൻ സ്ഥാനം പി.കെ ശശി രാജിവച്ചത് പുതിയ പാർട്ടി പ്രഖ്യാപിക്കുവാനോ? പി.കെ ശശിയുടെ തീരുമാനം എന്തെന്ന ആകാംക്ഷയാണ് നിലവിലെ രാഷ്ട്രീയ ചർച്ച. സിപിഎം നേതൃത്വവുമായുള്ള അതൃപ്തിയെ തുടർന്ന് പാർട്ടിയിൽ നിന്ന് അകന്നു നിൽക്കുന്ന ഒരു വിഭാഗം പ്രവർത്തകർ ചേർന്ന് പുതിയ പാർട്ടിക്ക് രൂപം നൽകാൻ ഒരുങ്ങുകയാണ്. പാലക്കാട് ജില്ലാ മാർക്സിസ്റ്റ് കൂട്ടായ്മയുടെ ജില്ലാ പ്രവർത്തക കൺവെൻഷൻ മാർച്ച് 5 ന് രാവിലെ 10 മണിക്ക് ചന്ദ്രനഗർ പാർവതി കല്യാണമണ്ഡപത്തിൽ നടക്കുമെന്നാണ് വിവരം. അലനല്ലൂര്‍, എടത്തനാട്ടുക്കര, കോട്ടോപ്പാടം, ആര്യമ്പാവ്, നായാടിപ്പാറ, കാഞ്ഞിരം, കാഞ്ഞിരപ്പുഴ, കാരാകുര്‍ശ്ശി, തച്ചമ്പാറ, കരിമ്പ തുടങ്ങി വിവിധ മേഖലകളിൽ നിന്നായി 500 ലധികം പേർ കൺവെൻഷനിൽ പങ്കെടുക്കും. മുന്‍ ഏരിയാ സെക്രട്ടറിമാർ, ലോക്കല്‍ സെക്രട്ടറിമാര്‍, ബ്രാഞ്ച് സെക്രട്ടറിമാർ, പ്രാദേശിക അംഗങ്ങൾ, വിദ്യാർത്ഥികൾ, യുവജന സംഘടനയിൽ നിന്നുൾപ്പെടെയുള്ളവർ പങ്കെടുക്കുമെന്നാണ് പ്രവർത്തകരിൽ നിന്ന് അറിയുന്നത്. കൺവെൻഷനിലൂടെ ഡെമോക്രാറ്റിക് മാര്‍ക്സിസ്റ്റ് മുന്നണി എന്ന പേരിൽ പുതിയ പാർട്ടി രൂപീകരിക്കാനാണ് ശ്രമം. വരുന്ന നിയമസഭ തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചാണിത്. അതേസമയം വിമതരുടെ കൺവെൻഷനിൽ സിപിഎമ്മുമായി ഇടഞ്ഞു നില്ക്കുന്ന പി കെ ശശി പങ്കെടുക്കുമോ ഇല്ലയോ എന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്. സിപിഎം നേതൃത്വവുമായി അകൽച്ചയിലായിരുന്ന പികെ ശശി KTDC ചെയർമാൻ സ്ഥാനം രാജി വച്ചതോടെ UDF ലേക്ക് പോകുമെന്നും, ഒറ്റപ്പാലത്ത് UDF ന്റെ പിന്തുണയോടെ മത്സരിക്കുമെന്നുമുള്ള വിവരങ്ങൾ വന്നിരുന്നു. എന്നാൽ രാജി വ്യക്തിപരമായ കാരണങ്ങൾ കൊണ്ടെന്നാണ് പികെ ശശി മറുപടി നൽകിയത്. ഒറ്റപ്പാലത്തെ സ്ഥാനാർഥിത്വത്തെയും തിരഞ്ഞെടുപ്പിനെയും പറ്റി ആലോചിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. അതേസമയം സിപിഎമ്മിൽ തുടരുമോ എന്ന ചോദ്യത്തിന് മൗനം പാലിക്കുകയായിരുന്നു. ഷൊർണ്ണൂർ മുൻ എംഎൽഎ ആയിരുന്ന അദ്ദേഹത്തെ സിപിഎം ജില്ലാ കമ്മിറ്റിയിൽനിന്ന് ബ്രാഞ്ചിലേക്ക് തരംതാഴ്ത്തിയിരുന്നുവെങ്കിലും KTDC ചെയർമാൻ സ്ഥാനത്ത് നിന്ന് ഒഴിവാക്കിയിരുന്നില്ല. മണ്ണാർക്കാട്ടെ പാർട്ടി നിയന്ത്രണത്തിലുള്ള സഹകരണ കോളേജിന്റെ പ്രവർത്തനങ്ങളിലും പാർട്ടി നിയന്ത്രണത്തിലുള്ള സഹകരണസ്ഥാപനങ്ങളിൽ നിന്ന് ഫണ്ട് സ്വീകരിച്ചതിലും ക്രമക്കേടുണ്ടായെന്നുള്ള ആരോപണങ്ങളുൾപ്പെടെ ഉയർന്നതിനെ തുടർന്നായിരുന്നു പാർട്ടിയുടെ നടപടി. തുടർന്നാണ് പാർട്ടിയിൽ നിന്ന് പികെ ശശി അകന്നത്. ഇക്കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ മണ്ണാർക്കാട് ഉൾപ്പെടെ ശശി പക്ഷമെന്ന പേരിൽ ഒരു വിഭാഗം മത്സരിച്ചിരുന്നു. CPIM സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ നയിച്ച വികസന മുന്നേറ്റ ജാഥയിൽ ആരോഗ്യ പ്രശ്നങ്ങളെന്ന കാരണത്താൽ അദ്ദേഹം പങ്കെടുക്കാതിരുന്നതും ചർച്ചയായി. നേതൃത്വത്തോടുള്ള അതൃപ്തിയായാണ് ഇത് വിലയിരുത്തിയത്. ഇതോടെ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ പുതുയുഗ യാത്രയിൽ പങ്കെടുക്കുമെന്നും വിസ്മയം വിരിയുമെന്നുമുള്ള ചർച്ചകളായി. പക്ഷെ ജില്ലയിൽ എവിടെയും പികെ ശശി UDF യാത്രയുടെ വേദിയിലെത്തിയില്ല. തനിക്കൊപ്പം നിന്നവർക്കെതിരായ നടപടികൾ ഒഴിവാക്കണമെന്ന് പികെ ശശി ആവശ്യപ്പെട്ടിരുന്നുവെന്നും ഇതിന് ജില്ലാ നേതൃത്വത്തിന് താല്പര്യമില്ലായിരുന്നുവെന്നും വിവരമുണ്ട്. പാർട്ടിയോട് കൂടിയാലോചിച്ച ശേഷമാകണം പാർട്ടി ഏൽപ്പിച്ച സ്ഥാനത്ത് നിന്നുള്ള രാജിവക്കൽ എന്നാണ് പി.കെ ശശിയുടെ രാജിയെ ഏരിയ സെക്രട്ടറി ഉൾപ്പെടെ വിലയിരുത്തിയത്. CPM നേതൃത്വത്തോടുള്ള അതൃപ്തിയിൽ പുതിയ പാർട്ടി രൂപീകരിക്കാൻ നീക്കം നടത്തുന്ന വിമതർ പി.കെ ശശി കൺവെൻഷനിലേക്ക് എത്തുമെന്ന വിവരമാണ് നൽകുന്നത്. എന്നാൽ, പി.കെ ശശി ഇത് സംബന്ധിച്ച് മനസ് തുറക്കാൻ തയ്യാറാകാത്തത് പുതിയ ആകാംഷകൾക്കും അഭ്യൂഹങ്ങൾക്കും വഴിയൊരുക്കുകയാണ്.






