കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ശാസ്ത്രീയമായി ക്രിക്കറ്റ് പരിശീലിക്കാം, നെക്സ്റ്റ്ജെന്‍ സ്പോര്‍ട്ട്സ് ഹബ് നെല്ലിപ്പുഴ ചെക്പോസ്റ്റ് ജംഗ്ഷനിലാണ് ആരംഭിച്ചത്

കായിക പ്രേമികൾക്കും കുട്ടിത്താരങ്ങൾക്കും കളിച്ചും പരിശീലിച്ചും മുന്നേറാൻ അവസരം, മണ്ണാർക്കാട്ടെ ആദ്യ ഇൻഡോർ ക്രിക്കറ്റ് നെറ്റ്സ് & ബാഡ്മിന്റൺ കോർട്ട് ആനക്കട്ടി റോഡ് പഴയ ചെക്ക്പോസ്റ്റിന് സമീപം ആരംഭിച്ചു, പ്രായഭേദമില്ലാതെ ഏത് സമയത്തും പരിശീലനം നടത്താവുന്ന ജില്ലയിലെ തന്നെ ആദ്യ ഇടമായി നെക്സ്റ്റ് ജെൻ സ്പോർട്സ് ഹബ്ബ്. സംസ്ഥാന, ജില്ലാ താരങ്ങളായി വളർന്ന ഇന്നത്തെ പലരുടെയും കായിക സ്വപ്‌നങ്ങൾക്ക്‌ ചിറക് മുളപ്പിക്കാൻ പ്രചോദനമായിക്കൊണ്ട് കഴിഞ്ഞ 56 വർഷമായി മണ്ണാർക്കാടുള്ള അനുപമ ക്രിക്കറ്റ്‌ ക്ലബ്ബിലെ പുതുതലമുറയിലെ യുവാക്കളാണ് നെക്സ്റ്റ് ജെൻ സ്പോർട്സ് ഹബ്ബിന്റെ അമരക്കാർ. ആനക്കട്ടി റോഡ് പഴയ ചെക്ക്പോസ്റ്റിന് സമീപം ആരംഭിച്ച സ്പോർട്സ് ഹബ്ബിന്റെ ഉദ്ഘാടനം പാലക്കാട് ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറി പി.ചന്ദ്രശേഖരൻ നിർവഹിച്ചു. PDCA പ്രസിഡന്റ് രാധാകൃഷ്ണൻ, വൈസ് പ്രസിഡന്റും, അനുപമ ക്രിക്കറ്റ് ക്ലബ്‌ സെക്രട്ടറിയുമായ KCK മൊയ്തീൻ എന്നിവർ ചേർന്ന് ബൗളിംഗ് മെഷീൻ ഉദ്ഘാടനം ചെയ്തു. മഴയോ വെയിലോ ഏൽക്കാതെ കുട്ടികൾക്കുൾപ്പെടെ വിശാലമായി കളിക്കാവുന്ന ഇടമാണിത്. കൂടുതൽ സജ്ജീകരണങ്ങൾ ഒരുക്കുവാനും സ്വന്തം സ്ഥലത്ത് സ്പോർട്സ് ഹബ്ബ്‌ നിർമ്മിക്കുവാനുമുള്ള സംഘാടകരുടെ ആഗ്രഹത്തിനൊപ്പം എല്ലാ സഹായവും നൽകിക്കൊണ്ട് ഉണ്ടാകുമെന്ന് ക്രിക്കറ്റ് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു. ക്രിക്കറ്റ് നെറ്റ്സ്, ക്രിക്കറ്റ്‌ കോച്ചിങ്, ബൗളിംഗ് മെഷീൻ പ്രാക്ടീസ്, ബാഡ്മിന്റൺ കോർട്ട്, ബാഡ്മിന്റൺ കോച്ചിങ്, കാരംസ്, ഷട്ടിൽ എന്നിവയെല്ലാം ഇവിടെ നിന്ന് പരിശീലിക്കാം. കൂടാതെ ടെന്നീസ് ബോൾ, സോഫ്റ്റ്‌ ബോൾ, സ്റ്റിച്ച് ബോൾ എന്നിവയിലും ഏത് സമയത്തും പരിശീലനം നേടാം. ഏത് വിഭാഗത്തിലും ആൺ, പെൺ വ്യത്യാസമില്ലാതെ മികച്ച ട്രെയിനിങ് നൽകുന്നതിനായി ആരംഭിക്കുന്ന അക്കാദമിയിൽ പരിചയ സമ്പന്നരായ പരിശീലകരെയും നെക്സ്റ്റ് ജെൻ സ്പോർട്സ് ഹബ്ബ് ലഭ്യമാക്കും. ഏപ്രിൽ ആദ്യ ആഴ്ച സമ്മർ ക്യാമ്പിനും അതിനുശേഷം റെഗുലർ ക്യാമ്പിനും തുടക്കമാകും. ക്രിക്കറ്റിന് ശാസ്ത്രീയമായ പരിശീലനം ലഭ്യമാക്കുന്നതിനായുള്ള ഒരിടമൊരുക്കുക എന്നത് സ്വപ്നമായിരുന്നുവെന്ന് അനുപമ ക്രിക്കറ്റ്‌ ക്ലബ്‌ പ്രസിഡന്റ് രാജേഷ് പറഞ്ഞു. കേരള ക്രിക്കറ്റ് അസോസിയേഷൻ ട്രഷറർ ടി. അജിത് കുമാർ, എ. സിയാബുദ്ദീൻ, ദിലീപ്, വിനോദ്, സർതാജ്, ഗിരീഷ് ഗുപ്ത, രാജീവ്‌, മുഹമ്മദ്‌ അലി, കേരള ക്രിക്കറ്റ് താരം എ.ജിഷ്ണു, വിഷ്ണു, ക്രിക്കറ്റ് അസോസിയേഷൻ ഭാരവാഹികൾ, കായിക താരങ്ങൾ, നാട്ടുകാർ തുടങ്ങിയവർ പങ്കെടുത്തു. മണ്ണാർക്കാട്ടെ ആദ്യ ഇൻഡോർ നെറ്റ്സായ നെക്സ്റ്റ് ജെൻ സ്പോർട്സ് ഹബ്ബിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് 9961498082, 9847233547 നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

News

നൂറുകണക്കിന് വിശ്വാസികളുടെ പങ്കാളിത്തത്തിൽ 20-ാ മത് കുരിശിൻ്റെ വഴി നടന്നു

തെങ്കര സെന്റ് ജോസഫ് ദേവാലയത്തിൽ നിന്നാരംഭിച്ച് അട്ടപ്പാടി ചുരത്തിലൂടെ മുക്കാലിയിലേക്ക്, നൂറുകണക്കിന് വിശ്വാസികളുടെ പങ്കാളിത്തത്തിൽ 20-ാ മത് കുരിശിൻ്റെ വഴി നടന്നു. തെങ്കര സെന്റ് ജോസഫ് ദേവാലയത്തിൽ നിന്നും മുക്കാലി യൂദാപുരം സെൻ്റ ജൂഡ് ദേവാലയത്തിലേക്കാണ് കുരിശിന്റെ വഴി നടന്നത്. പാലക്കാട് സുൽത്താൻപേട്ട് രൂപതാ അധ്യക്ഷൻ അന്തോണി സാമി പീറ്റർ അബീർ നേതൃത്വം നൽകി. വികാരി മരിയ ജോസഫ്, ആൻ്റണി പയസ്, മാർട്ടിൻ ജോസ്, ലോറൻസ്, വിബിൻദാസ് വരമ്പേൽ, താദേവൂസ് തുടങ്ങി വൈദികരും വിശ്വാസികളും പങ്കെടുത്തു. നേർച്ച ഭക്ഷണവും വിളമ്പി.

പൊറ്റശ്ശേരി മണികണ്ഠനാരാ... അവനാണോ അട്ടപ്പാടിയിലെ CPI യുടെ കാര്യങ്ങള്‍ തീരുമാനിക്കുന്നത്, പിന്നെ അസഭ്യം, CPI യെ വെട്ടിലാക്കി ഫോണ്‍കോൾ

അട്ടപ്പാടിയിൽ വന്ന് മേലാൽ ഇത്തരം കാര്യങ്ങൾ കാണിക്കരുത്, LDF സ്ഥാനാർഥിയുടെ പ്രചരണ വാഹനത്തിൽ മണ്ഡലം ഭാരവാഹികളെ കയറ്റാത്തതിൽ നേതാക്കളെ വിളിച്ച് അസഭ്യം പറഞ്ഞ് CPI അട്ടപ്പാടി മണ്ഡലം സെക്രട്ടറിയേറ്റ് മെമ്പർ, CPI യിലെ അഭിപ്രായഭിന്നത തുറന്നുക്കാട്ടുന്ന ഫോൺ സംഭാഷണം പുറത്തുവന്നു. കഴിഞ്ഞ ദിവസം അട്ടപ്പാടിയിൽ നടന്ന LDF സ്ഥാനാർഥിയുടെ റോഡ് ഷോയിൽ തുറന്ന വാഹനത്തിൽ ജില്ലാ പഞ്ചായത്ത്‌ അട്ടപ്പാടി ഡിവിഷൻ മെമ്പർ വി.എം ലത്തീഫിനെ കയറ്റിയെന്നും മണ്ഡലം നേതാക്കളെ തഴഞ്ഞുവെന്നും പറഞ്ഞാണ് CPI അട്ടപ്പാടി മണ്ഡലം സെക്രട്ടറിയേറ്റ് മെമ്പർ ജയചന്ദ്രൻ പ്രകോപിതനായത്. വിഷയം ചൂണ്ടിക്കാണിച്ച് സിപിഐ അട്ടപ്പാടി മണ്ഡലം സെക്രട്ടറി ഡി. രവിയെ ഫോണിൽ വിളിച്ച ജയചന്ദ്രൻ പിന്നീട് സിപിഐ സംസ്ഥാന കൗൺസിൽ അംഗം പൊറ്റശ്ശേരി മണികണ്ഠനെയും വിളിച്ച് അസഭ്യം പറയുന്ന ഫോൺ സംഭാഷണം പുറത്തുവന്നു. മേലാൽ അട്ടപ്പാടിയിൽ വന്ന് ഇത്തരം പ്രവർത്തികൾക്ക് മുതിരരുതെന്ന മുന്നറിയിപ്പും മണികണ്ഠൻ പൊറ്റശ്ശേരിക്ക് ജയചന്ദ്രൻ നൽകുന്നുണ്ട്.

സ്നേഹ ഇഫ്താറിന് സമാപനം, ചെറിയ പെരുന്നാൾ ദിനത്തിൽ താലൂക്ക് ആശുപത്രിയിൽ ചിക്കൻ ബിരിയാണി വിളമ്പി മണ്ണാർക്കാട് യൂത്ത് ലീഗ് പ്രവർത്തകർ

ഒരുമാസക്കാലം നീണ്ട സ്നേഹ ഇഫ്താറിന് പെരുന്നാൾ ഭക്ഷണം വിളമ്പി സമാപനം, മണ്ണാർക്കാട് നിയോജക മണ്ഡലം യൂത്ത് ലീഗ് പ്രവർത്തകരുടെ പെരുന്നാൾ ബിരിയാണിയിൽ മനസ്സ് നിറഞ്ഞ് താലൂക്ക് ആശുപത്രിയിലെത്തിയവർ. പുണ്യ റമദാൻ മാസത്തിന്റെ ഒന്നാംനാൾ മുതൽ പതിവ് തെറ്റിക്കാതെ ഇഫ്താർ ഭക്ഷണവുമായി യൂത്ത് ലീഗ് പ്രവർത്തകർ മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിലും അൽമ ആശുപത്രിയിലും എത്തുന്നുണ്ട്. ഒന്നരപതിറ്റാണ്ടായി തുടർന്നു പോരുന്ന സ്നേഹ ഇഫ്താറിന് ചെറിയ പെരുന്നാൾ ദിനത്തിൽ ബിരിയാണി വിളമ്പി നൽകി സമാപനം കുറിച്ചു. രോഗികൾ, കൂട്ടിരിപ്പുകാർ, ജീവനക്കാർ തുടങ്ങിയവർക്കാണ് ഭക്ഷണം വിതരണം ചെയ്തത്. യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി ഗഫൂർ കോൾക്കളത്തിൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ്‌ ഷമീർ പഴേരി അധ്യക്ഷനായി. ജില്ലാ ജനറൽ സെക്രട്ടറി നൗഷാദ് വെള്ളപ്പാടം മുഖ്യഥിതിയായി. മുനീർ താളിയിൽ, ഷറഫുദ്ധീൻ ചങ്ങലീരി, നൗഫൽ കളത്തിൽ, സി.കെ സദഖത്തുള്ള, സക്കീർ മുല്ലക്കൽ, നൗഷാദ് പടിഞ്ഞാറ്റി, ആശുപത്രി അസിസ്റ്റന്റ് സർജൻ ഡോ. ദിവ്യ, യൂത്ത് ലീഗ്, ലീഗ് പ്രവർത്തകർ, ആശുപത്രി ജീവനക്കാർ പങ്കെടുത്തു.

കുഞ്ഞാലിക്കുട്ടിയുമായുള്ള ചര്‍ച്ച അലസി, മണ്ണാര്‍ക്കാട് മുസ്ലിംലീഗില്‍ കടുത്ത ഭിന്നത, അസംതൃപ്തരുടെ യോഗം ഉടന്‍, മണ്ഡലം പ്രസിഡന്‍റ് റഷീദ് ആലായനെതിരെ പടയൊരുക്കം

മണ്ണാര്‍ക്കാട് മുസ്ലിംലീഗില്‍ കടുത്ത ഭിന്നത, മണ്ഡലം പ്രസിഡന്‍റ് റഷീദ് ആലായനെതിരെ പടയൊരുക്കം. മലപ്പുറത്ത് കുഞ്ഞാലിക്കുട്ടിയുടെ വീട്ടില്‍ നടന്ന അനുനയ ചര്‍ച്ച അലസിപ്പിരിഞ്ഞു. അസംതൃപ്തരുടെ നിസ്സഹകരണം നിയമസഭാ തെരഞ്ഞെടുപ്പില്‍ തിരിച്ചടിയാകും. മണ്ഡലത്തില്‍ നിന്നുള്ള സ്ഥാനാര്‍ത്ഥിയെ പരിഗണിക്കാതെ എന്‍.ഷംസുദ്ദീനെ തന്നെ നാലാമതും ഇറക്കിയതിലാണ് പ്രവര്‍ത്തകര്‍ക്കിടയിലെ ഭിന്നത രൂക്ഷമായത്. മണ്ഡലത്തിലെ മുതിര്‍ന്ന നേതാക്കളുടെയടക്കം ഒരുവിഭാഗം പ്രവര്‍ത്തകരുടെ വികാരം സംസ്ഥാന നേതൃത്വത്തെ അറിയിച്ചിട്ടും മുഖവിലക്കെടുക്കാത്തതിലാണ് അതൃപ്തി. വിഷയം പരിഹരിക്കുന്നതിനായി ഇന്നലെ കുഞ്ഞാലിക്കുട്ടിയുടെ വീട്ടില്‍ ചേര്‍ന്നയോഗം തീരുമാനമാകാതെ പിരിയുകയായിരുന്നു. എന്‍.ഷംസുദ്ദീന്‍ എംഎല്‍എയും യോഗത്തിലെത്തി. നേതാക്കളടക്കം 100 ഓളം അസംതൃപ്തരും പങ്കെടുത്തു. മണ്ഡലത്തിലെ പ്രവര്‍ത്തകര്‍ക്കിടയില്‍ വിഭാഗീയത സൃഷ്ട്ടിക്കുന്നതിന് മണ്ഡലം പ്രസിഡന്‍റ് റഷീദ് ആലായന്‍ ശ്രമിക്കുന്നുവെന്നാണ് അസംതൃപ്തരുടെ പരാതി. അതിനാല്‍ റഷീദിനെ മാറ്റണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു. എന്നാല്‍ തെരഞ്ഞെടുപ്പിന് ശേഷമേ ഇതില്‍ തീരുമാനമാകാനാകുവെന്നായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ മറുപടി. മാത്രമല്ല വിവിധ പഞ്ചായത്തുകളിലുമടക്കം നടപടിയെടുത്തവരെ തിരിച്ചെടുക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. എന്നാല്‍ തിരിച്ചെടുക്കേണ്ടതില്ലെന്ന് എന്‍.ഷംസുദ്ദീന്‍ പറഞ്ഞതായാണ് വിവരം. ഇതോടെ ചര്‍ച്ച തീരുമാനമാകാതെ പിരിയുകയായിരുന്നു. മണ്ഡലത്തില്‍ ഭിന്നത നിലനിര്‍ത്തി മുതിര്‍ന്ന നേതാക്കളെ തഴഞ്ഞ് പാര്‍ട്ടി കൈപിടിയിലൊതുക്കാന്‍ മണ്ഡലത്തിലെ ചിലര്‍ ശ്രമിക്കുന്നതായാണ് ലീഗിലെ ഒരുവിഭാഗം പരാതിപ്പെടുന്നത്. മുതിര്‍ന്ന നേതാക്കളെ സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്നും തഴയുന്നതിനായി ജില്ലാ കമ്മിറ്റിയിലെ സ്വാധീനം കുറക്കുന്നതിനായാണ് ടി.എ സിദ്ധീഖിനെ ജില്ലാ ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റുന്നതിനുള്ള ഇടപെടലെന്നും ഇവര്‍ വിലയിരുത്തുന്നു. ജില്ലാ സമ്മേളനത്തിന്‍റെ ഭാഗമായ മണ്ഡലം പ്രചരണ ജാഥകള്‍ മണ്ണാര്‍ക്കാട് മണ്ഡലത്തിലെ പലയിടങ്ങളിലും നടന്നിരുന്നില്ല. മണ്ഡലം കമ്മിറ്റിയുടെ നിസ്സഹകരണമാണ് ഇതിന് കാരണം. എന്നാല്‍ പല നേതാക്കള്‍ക്കെതിരെ നടപടി ഉണ്ടായിട്ടും ഈ വിഷയത്തില്‍ മണ്ഡലം നേതാക്കള്‍ക്കെതിരെ നടപടി എടുക്കാത്തതിലും അസംതൃപ്തര്‍ക്കിടയില്‍ അതൃപ്തിയുണ്ട്. മാസങ്ങളായി മുസ്ലിംലീഗില്‍ ഉരുണ്ടുകൂടിയ ഭിന്നതയാണ് ഇപ്പോള്‍ പൊട്ടിത്തെറിക്കുന്നത്. വരും ദിവസങ്ങളില്‍ അസംതൃപ്തരുടെ യോഗം മണ്ണാര്‍ക്കാടുണ്ടാകുമെന്നാണ് അറിയുന്നത്. ഇതില്‍ പുതിയ നീക്കങ്ങള്‍ തീരുമാനിക്കും. നഗരസഭയിലേയും സമീപ പഞ്ചായത്തുകളിലേയും നിരവധി പ്രവര്‍ത്തകര്‍ അസംതൃപ്തരുടെ കൂടെയുണ്ട്. ഇവര്‍ കടുത്ത തീരുമാനത്തിലെത്തിയാല്‍ ലീഗിന്‍റെ തെരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കും

Videos

മണ്ണാർക്കാട് പുരം 2024 - വലിയാറാട്ട് തത്സമ

മണ്ണാർക്കാട് പുരം 2024 - വലിയാറാട്ട് തത്സമ

മണ്ണാര്‍ക്കാട് പൂരം 2020 - ചെട്ടിവേല തത്സമയം

മണ്ണാര്‍ക്കാട് പൂരം 2020 - ചെട്ടിവേല തത്സമയം

മണ്ണാര്‍ക്കാട് പൂരം തത്സമയം : ഡബിള്‍ നാദസ്വരം, ഡബിള്‍ തായമ്പക, പാഞ്ചാരിമേളം, കുടമാറ്റം .

മണ്ണാര്‍ക്കാട് പൂരം തത്സമയം : ഡബിള്‍ നാദസ്വരം, ഡബിള്‍ തായമ്പക, പാഞ്ചാരിമേളം, കുടമാറ്റം .

മണ്ണാര്‍ക്കാട് പൂരം തത്സമയം : പാഞ്ചാരിമേളം കുടമാറ്റം

മണ്ണാര്‍ക്കാട് പൂരം തത്സമയം : പാഞ്ചാരിമേളം കുടമാറ്റം