ചുമതലയേറ്റശേഷം ആദ്യ നടപടികളുമായി വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ MLA

സ്‌കൂളുകള്‍ തുറക്കുന്നതിന് മുന്‍പ് സമയബന്ധിതമായി പാഠപുസ്തകങ്ങള്‍ ലഭ്യമാക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നു, പ്രവേശനത്തിന് മുൻപ് ജില്ലയില്‍ വിദ്യാര്‍ഥികളുടെ സുരക്ഷ ഉറപ്പാക്കാൻ മാര്‍ഗനിര്‍ദേശങ്ങൾ നൽകി വിദ്യാഭ്യാസ വകുപ്പ്, ചുമതലയേറ്റശേഷം ആദ്യ നടപടികളുമായി വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ MLA. വിദ്യാഭ്യാസ വകുപ്പ് മന്ത്രിയായി ചുമതലയേറ്റത്തിന് പിന്നാലെ പ്രവേശനോത്സവത്തിന് മുൻപ് തന്നെ കുട്ടികൾക്ക് പാഠപുസ്തകം എത്തിക്കുവാനും വിദ്യാലയങ്ങളിൽ സുരക്ഷാ സംവിധാനങ്ങൾ ഉറപ്പുവരുത്താനുള്ള നടപടികൾ പൂർത്തിയാക്കുവാനുമുള്ള നിർദേശം നൽകിയിരിക്കുകയാണ് മന്ത്രി എൻ. ഷംസുദ്ദീൻ. നിലവില്‍ ജില്ലയിൽ 23,08,392 പുസ്തകങ്ങള്‍ സ്കൂളുകളിൽ വിതരണം ചെയ്തു കഴിഞ്ഞു. ക്ലാസ് മുറികളും സ്‌കൂള്‍ പരിസരങ്ങളും അപകടരഹിതമാക്കി വിദ്യാര്‍ഥികളുടെ സുരക്ഷ ഉറപ്പാക്കാന്‍ കര്‍ശന മാര്‍ഗ നിര്‍ദേശങ്ങളും വകുപ്പ് നൽകിയിട്ടുണ്ട്. കെട്ടിടങ്ങള്‍ക്ക് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം, സ്‌കൂളുകളിലെ മുഴുവന്‍ അടിസ്ഥാന സൗകര്യങ്ങളുടെയും സമഗ്രമായ സുരക്ഷാ ഓഡിറ്റ് നടത്തണം, പരിസരത്ത് വളര്‍ന്നു നില്‍ക്കുന്ന കുറ്റിച്ചെടികളും പുല്ലും അപകടകരമായ രീതിയില്‍ വളര്‍ന്നുനില്‍ക്കുന്ന മരങ്ങള്‍ എന്നിവ കൃത്യമായ ഇടവേളകളില്‍ മുറിച്ച് മാറ്റണം, കളിസ്ഥലങ്ങള്‍, സമീപപ്രദേശങ്ങളില്‍ പടര്‍ന്നുപിടിച്ച സസ്യങ്ങള്‍, കെട്ടിക്കിടക്കുന്ന വെള്ളം, ഇഴജന്തുക്കളോ വന്യജീവികള്‍ എന്നിവയിലൂടെ സാധ്യതയുള്ള അപകടങ്ങള്‍ എന്നിവ ഒഴിവാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണം, സ്‌കൂളുകള്‍ ഭിന്നശേഷി സൗഹൃദമാണെന്ന് ഉറപ്പാക്കണം, കിണറുകള്‍ക്ക് സംരക്ഷണഭിത്തി, കിണറുകള്‍ വര്‍ഷത്തിലൊരിക്കലും വാട്ടര്‍ടാങ്കുകള്‍ മാസത്തിലൊരിക്കലും വൃത്തിയാക്കണം, പാമ്പുകടി പ്രതിരോധത്തിനായി വിവിധ തലങ്ങളിലുള്ള മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ സ്‌കൂളുകളില്‍ നടപ്പാക്കണം, വനം വകുപ്പിന്റെ SARPA, nsake-pedia ആപ്പുകൾ പരിചയപ്പെടുത്തണം, കെട്ടിടത്തിന് സമീപത്തായി വൈദ്യുത ലൈനുകൾ അപകടമാംവിധം സ്ഥാപിക്കപ്പെട്ടിട്ടില്ലെന്ന് ഉറപ്പ് വരുത്തണം തുടങ്ങി സ്കൂളുകൾ, തദ്ദേശ സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ളവക്കാണ് നിർദേശം നൽകിയിരിക്കുന്നത്. മന്ത്രിയായശേഷം ആദ്യമായി മണ്ഡലത്തിലെത്തുന്ന ഷംസുദ്ദീന് ശനിയാഴ്ച വൈകീട്ട് UDF കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വീകരണമൊരുക്കും.

News

മാതൃദിനത്തോടനുബന്ധിച്ച് പെരിന്തൽമണ്ണ കിംസ് അല്‍ശിഫ മദര്‍ & ചൈല്‍ഡ് വിഭാഗമായ മെഡോറ യൂണിറ്റിന്‍റെ നേതൃത്വത്തില്‍ മാതൃദിന സംഗമം സംഘടിപ്പിച്ചു

മാതൃദിനത്തോടനുബന്ധിച്ച് പെരിന്തൽമണ്ണ കിംസ് അല്‍ശിഫ മദര്‍ & ചൈല്‍ഡ് വിഭാഗമായ മെഡോറ യൂണിറ്റിന്‍റെ നേതൃത്വത്തില്‍ മാതൃദിന സംഗമം സംഘടിപ്പിച്ചു, മാതാപിതാക്കളെ കുറിച്ച് സംസാരിച്ച് സദസ്സിന്റെ ഹൃദയം കവർന്ന് അതിഥിയായെത്തിയ പ്രഭാഷകനും എഴുത്തുകാരനുമായ PMA ഗഫൂർ. അമ്മമാര്‍ക്കും കുടുംബാംഗങ്ങള്‍ക്കുമായാണ് കിംസ് അൽശിഫയിൽ ബോധവത്കരണ ക്ലാസ്, സംവാദം, വിവിധ കലാപരിപാടികള്‍ എന്നിവ സംഘടിപ്പിച്ചത്. പരിപാടികളുടെ ഉദ്ഘാടനം കിംസ് അല്‍ശിഫ വൈസ്ചെയര്‍മാന്‍ & എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. പി. ഉണ്ണീന്‍ നിര്‍വഹിച്ചു. ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ പ്രിയന്‍ കെ.സി അധ്യക്ഷനായി. അമ്മത്തണല്‍ എന്ന വിഷയത്തില്‍ PMA ഗഫൂർ മോട്ടിവേഷൻ ക്ലാസ്സെടുത്തു. വിവിധ പഞ്ചായത്തുകളിലെ വനിതാ അദ്ധ്യക്ഷമാര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, മെമ്പര്‍മാര്‍, വുമണ്‍സ് വേവ് പ്രവര്‍ത്തകര്‍, ആശാവര്‍ക്കര്‍മാര്‍, കിംസ് അല്‍ശിഫയില്‍ നിന്നും അമ്മമാരായവര്‍, അവരുടെ കുടുംബാംഗങ്ങള്‍ തുടങ്ങി 300 ലധികം പേരാണ് സംഗമത്തിന്റെ ഭാഗമായത്. ഡോക്ടർമാരായ നയൻ‌താര, അബ്ദുറഹിമാൻ, നിഷ എസ്, വത്സ ബി. ജോർജ്, ബുഷറ, ആമിന നൗഷാദ്, അശ്വിൻ അശോക്, സഹീർ, എലിസബത്ത് പ്രീതി തോമസ്, നുവൈസ് തുടങ്ങിയവർ സംബന്ധിച്ചു.

മകളുടെ കളഞ്ഞുപോയ അരപ്പവൻ സ്വർണം തിരിച്ച് നൽകിയ 5 കുട്ടികൾക്ക് വാച്ചുകൾ സമ്മാനിച്ച് പിതാവിന്റെ സ്നേഹം

ഫുട്ബോൾ കളി കഴിഞ്ഞ് മടങ്ങവെ വീണ് കിട്ടിയ അരപവൻ സ്വർണ്ണാഭരണം ദിവസങ്ങളോളമുള്ള അന്വഷണത്തിനൊടുവിൽ ഉടമകളെ കണ്ടെത്തി തിരിച്ചേൽപ്പിച്ച് സുഹൃത്തുക്കളായ അഞ്ച് കുട്ടികൾ, സത്യസന്ധതക്ക്‌ കുട്ടികൾക്ക് വാച്ചുകൾ സമ്മാനിച്ച് ആഭരണയുടമ, തച്ചനാട്ടുകര ചെത്തല്ലൂരിലാണ് മാതൃകാപരമായ പ്രവർത്തനം. തച്ചനാട്ടുകര ചെത്തല്ലൂർ തെക്കുമുറി കരിങ്കറയിൽ ഫുട്ബോൾ കളി കഴിഞ്ഞ് തിരികെ വരുമ്പോഴാണ് മിഥുനും കൂട്ടുകാരായ നിവേദ്, സംഗീത്, സുജീത്ത്, ശ്രീരാഗ് എന്നിവർക്ക് വളംഡിപ്പോ റോഡിൽ ചോലയിൽപടിയിൽ നിന്നും ബ്രേസ്‌ലെറ്റ് വീണു കിട്ടിയത്. സ്വർണ്ണം തന്നെയാണോ എന്നായിരുന്നു സംശയം. ഉടനെ സമീപവാസിയായ ചോലയിൽ ഉണ്ണിക്കുട്ടനെ ആഭരണം ഏൽപ്പിച്ചു. ദിവസങ്ങൾ കഴിഞ്ഞിട്ടും ആഭരണം അന്വേഷിച്ച് ആരും വരാത്തതിനെ തുടർന്ന് സ്വർണം മാധ്യമ പ്രവർത്തകനും അധ്യാപകനുമായ ജയചന്ദ്രൻ ചെത്തല്ലൂരിന് കൈമാറി. ജ്വല്ലറിയിലും ബാങ്കിലും കൊണ്ടുപോയി സ്വർണം തന്നെയെന്ന് ഉറപ്പുവരുത്തിയ ശേഷം സോഷ്യൽ മീഡിയ വഴി ആഭരണം കളഞ്ഞു കിട്ടിയ വിവരം അറിയിച്ചു. ഒടുവിൽ ആഴ്ചകൾക്ക് ശേഷം ആഭരണ ഉടമയെ കണ്ടെത്തി. പ്രദേശവാസിയായ അമ്പലത്ത് ഗോപകുമാറിന്റെ മകൾ ഗൗതമിയുടെതായിരുന്നു ആഭരണം. വാർഡ് മെമ്പർ അബ്‌ദുൾ മജീദിന്റെ സാന്നിധ്യത്തിൽ ഞായറാഴ്ച ആഭരണം കൈമാറി. സ്വർണം തിരികെ കിട്ടിയ സന്തോഷത്തിൽ ഗോപകുമാർ കുട്ടികൾക്ക് വാച്ചുകൾ സമ്മാനമായി നൽകി. ഏറെ ദിവസങ്ങൾ എടുത്തെങ്കിലും യഥാർത്ഥ വ്യക്തിയെ കണ്ടെത്തി സ്വർണാഭരണം നൽകാനായ സന്തോഷത്തിലാണ് വീട്ടുകാരും കുട്ടികളും.

കാരാകുറുശ്ശി പഞ്ചായത്തിലെ കുട്ടികൾക്ക് ഇനി ഫുട്ബോളാണ് ലഹരി, കുട്ടികൾക്കായി 5 ദിവസത്തെ ഫുട്ബോൾ പരിശീലന ക്യാമ്പിന് തുടക്കമായി

മെയ് 19 മുതൽ 23 വരെയാണ് ലഹരിക്കെതിരെ ആശയമുയർത്തിക്കൊണ്ട് പഞ്ചായത്തിലെ കുട്ടികൾക്കായി ഫുട്ബോൾ പരിശീലനം നൽകുന്നത്. കാരാകുറിശ്ശി കരിമ്പാല സ്‌പോർട്സ് സിറ്റിയിൽ രാവിലെ 9 മുതൽ 11 വരെയും, പള്ളിക്കുറുപ്പ് മുണ്ടമ്പോക്കിൽ വൈകീട്ട് 3 മുതൽ 5 വരെയുമാണ് പരിശീലനം. ട്രൈനെർ റിഷാദിന്റെ നേതൃത്വത്തിൽ 200 ഓളം കുട്ടികൾക്ക്‌ പരിശീലനം ലഭ്യമാക്കും. ശേഷം സർട്ടിഫിക്കറ്റും ഉപഹാരങ്ങളും സമ്മാനിക്കും. പഞ്ചായത്തിലെ വിദ്യാർത്ഥികളുടെയും യുവാക്കളുടെയും കലാ കായിക മികവ് പ്രോത്സാഹിപ്പിക്കുകയെന്നത് ഭരണസമിതിയുടെ പ്രധാന അജണ്ടകളിൽ ഒന്നാണെന്നു ക്യാമ്പ് ഉദ്ഘാടനം നിർവഹിച്ചുകൊണ്ട് പ്രസിഡന്റ് റിയാസ് നാലകത്ത് പറഞ്ഞു. അഖിലേന്ത്യാ തലത്തിൽ ശ്രദ്ധ നേടുന്ന രീതിയിൽ പഞ്ചായത്തിൽ ഒരു ഫുട്ബോൾ ടീമിനെ വാർത്തെടുക്കുകയെന്നതും ലക്ഷ്യമിടുന്നുണ്ട്. പഞ്ചായത്ത് വൈസ് പ്രഡിഡന്റ് ഹഫ്‌സത്ത് വെള്ളാഞ്ചേരി, കാസിം കോലാനി, ഷിഫാന, അലി അക്ബർ കോലാനി, ജസീറ, ബിന്ദു, അബ്ദുള്ള, സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങൾ, മെമ്പർമാർ തുടങ്ങിയവർ പങ്കെടുത്തു.

പഠനത്തിൽ മിന്നും വിജയം നേടിയവർക്ക് പൊന്നിൻ തിളക്കമുള്ള സ്നേഹാദരം നൽകി മണ്ണാർക്കാട് കവിത ഗോൾഡ് & ഡയമണ്ട്സ്

പഠനത്തിൽ മിന്നും വിജയം നേടിയവർക്ക് പൊന്നിൻ തിളക്കമുള്ള സ്നേഹാദരം നൽകി മണ്ണാർക്കാട് കവിത ഗോൾഡ് & ഡയമണ്ട്സ്, കുട്ടികളോട് ചോദ്യങ്ങൾ ചോദിച്ച് ജീവനക്കാർ, ഉത്തരം പറഞ്ഞവർക്ക് പ്രത്യേക സമ്മാനം, SSLC പരീക്ഷ വിജയികളെ ഷോറൂമിൽ നടന്ന ചടങ്ങിൽ അനുമോദിച്ചു. മണ്ണാർക്കാട് നഗരസഭാ പരിധിയിൽ SSLC പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെയാണ് കവിത ഗോൾഡ് & ഡയമണ്ട്സ് ഷോറൂമിൽ വച്ച് സ്നേഹോപഹാരം നൽകി അനുമോദിച്ചത്. മാർക്കറ്റിങ് മാനേജർ ഹരീഷ് അധ്യക്ഷനായി. ബിജിഎം ഷുക്കൂർ വിദ്യാർഥികൾക്ക് മൊമെന്റോ കൈമാറി. ഷോറൂം മാനേജർമാരായ ബൈജു, റിയാസ് അലി, സത്യൻ, സ്റ്റാഫ്‌ അംഗങ്ങൾ, ഉപഭോക്താക്കൾ തുടങ്ങിയവർ സംബന്ധിച്ചു.

Videos

മണ്ണാർക്കാട് പുരം 2024 - വലിയാറാട്ട് തത്സമ

മണ്ണാർക്കാട് പുരം 2024 - വലിയാറാട്ട് തത്സമ

മണ്ണാര്‍ക്കാട് പൂരം 2020 - ചെട്ടിവേല തത്സമയം

മണ്ണാര്‍ക്കാട് പൂരം 2020 - ചെട്ടിവേല തത്സമയം

മണ്ണാര്‍ക്കാട് പൂരം തത്സമയം : ഡബിള്‍ നാദസ്വരം, ഡബിള്‍ തായമ്പക, പാഞ്ചാരിമേളം, കുടമാറ്റം .

മണ്ണാര്‍ക്കാട് പൂരം തത്സമയം : ഡബിള്‍ നാദസ്വരം, ഡബിള്‍ തായമ്പക, പാഞ്ചാരിമേളം, കുടമാറ്റം .

മണ്ണാര്‍ക്കാട് പൂരം തത്സമയം : പാഞ്ചാരിമേളം കുടമാറ്റം

മണ്ണാര്‍ക്കാട് പൂരം തത്സമയം : പാഞ്ചാരിമേളം കുടമാറ്റം