പഠനം പാതിവഴിയിൽ ഉപേക്ഷിച്ച കുട്ടികളെ സ്കൂളിലേക്ക് തിരികെയെത്തിക്കാൻ അട്ടപ്പാടിയിൽ വിദ്യാഭ്യാസ മന്ത്രി നേരിട്ടെത്തി, പഠനോപകരണങ്ങളും ബാഗും മധുരവും സമ്മാനം നൽകി, ഇനി ഞങ്ങൾ പഠനം മുടക്കില്ലെന്ന് മന്ത്രിക്ക് വാക്കു നൽകി കുട്ടികൾ, പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കൂടെ പദ്ധതിക്ക് തുടക്കമായി. പാതിവഴിയിൽ പഠനം ഉപേക്ഷിച്ചുപോയ കുട്ടികളെ കണ്ടെത്തി തിരികെ ക്ലാസ് മുറികളിലെത്തിക്കുന്ന പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സീറോ ഡ്രോപ്പ് ഔട്ട് മിഷൻ ആണ് കൂടെ പദ്ധതി. പദ്ധതിക്ക് തുടക്കം കുറിച്ചു. വിവിധ കാരണങ്ങളാൽ അട്ടപ്പാടിയിലെ ഭൂതിവഴി ഊരിൽ ആറ്, ഏഴ് ക്ലാസുകളിൽ നിന്ന് പഠനം നിർത്തിപ്പോയ അഞ്ച് കുട്ടികളെയാണ് പൊതുവിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ നേരിട്ടെത്തി വീണ്ടും വിദ്യാലയങ്ങളിലേക്ക് സ്വാഗതം ചെയ്തത്. പഠനോപകരണങ്ങൾ അടങ്ങിയ ബാഗും മധുരവും സമ്മാനിച്ചു കഴിഞ്ഞപ്പോൾ അവർ അഞ്ചുപേരും ഇനി സ്കൂൾ പഠനം മുടക്കില്ലെന്ന് മന്ത്രിക്ക് ഉറപ്പും നൽകി. സംസ്ഥാനത്തെ മലയോര മേഖലകളിലും തീരദേശങ്ങളിലും പിന്നാക്ക പ്രദേശങ്ങളിലുമായി സ്കൂൾപഠനം നിലച്ചുപോയ കുട്ടികളെ കണ്ടെത്തി കൂടെ പദ്ധതിയുടെ ഭാഗമായി സ്കൂളുകളിൽ പുനഃപ്രവേശിപ്പിക്കുമെന്ന് മന്ത്രി പറഞ്ഞു. കാഴ്ച പരിമിതിയുള്ള വിദ്യാർഥിക്ക് ആവശ്യമായ പരിശോധന ഉറപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കുട്ടികൾ സ്കൂളുകളിൽ എത്തുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ അധ്യാപകരും ജനപ്രതിനിധികളും പൊതുസമൂഹവും ജാഗ്രത പുലർത്തണമെന്നും മന്ത്രി നിർദ്ദേശിച്ചു. ഉദ്ഘാടനച്ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് ഷിബു സിറിയക് അധ്യക്ഷനായി. അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അല്ലൻ, ജില്ലാ പഞ്ചായത്ത് അംഗം വി. എം. ലത്തീഫ്, അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഈശ്വരിരേശൻ, സജീന നവാസ്, വാർഡ് മെമ്പർ സനൽ, ഊരുമൂപ്പൻ കുട്ടിയണ്ണൻ, സി.എ സന്തോഷ്, എ. അബൂബക്കർ, അഷറഫ് കൊയിലോത്താൻ കണ്ടിയിൽ, എസ് ദീപ, അധ്യാപകർ, വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.