ലഹരിയെ എക്സൈസോ പോലീസോ മാത്രമല്ല, സമൂഹമാകെ ചെറുക്കണമെന്ന് മന്ത്രി MB രാജേഷ് അട്ടപ്പാടിയില്‍, വിവിധ പദ്ധതികള്‍ ഉദ്ഘാടനം ചെയ്തു

ലഹരിയെ സമൂഹം ഒറ്റക്കെട്ടായി ചെറുക്കണമെന്ന് തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം. ബി. രാജേഷ്, അട്ടപ്പാടി വിമുക്തി ലഹരി മോചനകേന്ദ്രം, വരഗാര്‍പുഴ റെഗുലേറ്റര്‍ കം കോസ്‍വേ, കാരറ ഗവ. യുപി സ്‌കൂള്‍ പുതിയ കെട്ടിടം എന്നിവയുടെ ഉദ്ഘാടനം മന്ത്രി നിർവഹിച്ചു. അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്തും എക്സൈസ്, ആരോഗ്യ വകുപ്പുകളും സംയുക്തമായാണ് വിമുക്തി ലഹരിമോചന കേന്ദ്രം നിർമ്മിച്ചത്. കേരളത്തിൽ സമഗ്രമായ ലഹരിവിരുദ്ധ പ്രവർത്തനങ്ങളാണ് നടക്കുന്നത്. ലഹരിക്ക് അടിമപ്പെടാനുള്ള സാമൂഹികവും മാനസികവുമായ കാരണങ്ങളെ സമഗ്രമായി നേരിടാൻ കഴിയണമെന്ന് മന്ത്രി പറഞ്ഞു. അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്തും പുതൂര്‍ പഞ്ചായത്തും സംയുക്തമായി നിര്‍മ്മിച്ച ഉമ്മത്താംപടി വരഗാര്‍പുഴ റെഗുലേറ്റര്‍ കം കോസ്‍വേയിലൂടെ ഉന്നതി നിവാസികള്‍ക്ക് മഴക്കാലത്ത് വാഹനത്തിലൂടെയും അല്ലാതെയും പുഴ മുറിച്ച് കടക്കാന്‍ സാധിക്കും. റെഗുലേറ്റര്‍ വരുന്നതോടെ മഴക്കാലത്ത് ജലം സംഭരിക്കാനും കൃഷിയ്ക്കായി അത്





പ്രയോജനപ്പെടുത്തുവാനും സാധിക്കും. ഏതാനും മാസങ്ങള്‍ക്കകം രാജ്യത്തെ ആദ്യത്തെ അതിദരിദ്രരില്ലാത്ത സംസ്ഥാനമായി കേരളം മാറുമെന്ന് വരഗാര്‍പുഴ റെഗുലേറ്റര്‍ കം കോസ്‍വേ ഉദ്ഘാടനം നിർവഹിച്ചുകൊണ്ട് മന്ത്രി അഭിപ്രായപ്പെട്ടു. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ 2022-2023 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് അട്ടപ്പാടി കാരറ ഗവ. യുപി സ്‌കൂളിന്റെ പുതിയ കെട്ടിടം നിര്‍മ്മിച്ചത്. അട്ടപ്പാടി താലൂക്ക് ട്രൈബല്‍ സ്പെഷ്യാലിറ്റി ആശുപത്രി, പുതൂർ, കാരറ ഗവ. യുപി സ്കൂൾ എന്നിവിടങ്ങളിലായി നടന്ന പരിപാടികളിൽ എന്‍. ഷംസുദ്ദീന്‍ എംഎല്‍എ അധ്യക്ഷനായി. അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മരുതി മുരുകന്‍, മധ്യ മേഖലാ ജോയിന്റ് എക്സൈസ് കമ്മീഷണര്‍ എസ്. കൃഷ്ണകുമാര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.ആര്‍ വിദ്യ, പുതൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ജ്യോതി അനില്‍കുമാര്‍, അഗളി പഞ്ചായത്ത് പ്രസിഡന്റ് അംബിക ലക്ഷ്മണന്‍, ജനപ്രതിനിധികള്‍, വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Related